ഒരു റിപ്പബ്ലിക് ജാഥ
രാത്രിയുടെ സംഗീതം താരാട്ടുപോലെ ശ്രവിച്ച് അവൾ ഉറക്കത്തിന്റെ അനന്തതയിലേക്ക് മറഞ്ഞു. ഉറക്കത്തിൻറെ അനന്തതയിൽ നിന്ന് അവൾ സ്വപ്നത്തിന്റെ മടിത്തട്ടിലേക്ക് ഊർന്നുവീണു.
ഇളങ്കാറ്റിൽ ഒരു തലയെടുപ്പന്ന പോലെ ദേശീയ പതാക ആടിയുലയുകയായിരുന്നു. ഭാരതമാതാവിന്റെ വേഷമണിഞ്ഞു നിന്ന തന്നെ തമാശകൾ പറഞ്ഞു രസിപ്പിക്കുന്ന സുഹൃത്തുക്കൾ . റിപ്പബ്ലിക് ജാഥ ഒരു നദി പോലെ ഒഴുകാനാരംഭിച്ചു. കുരുന്നുകളുടെ കാതുകൾക്ക് കുളിർമയേകുന്ന ദേശസംഗീതങ്ങൾ നദിയുടെ ശബ്ദം പോലെ അലയടിച്ചു. ദേശീയതയുടെ വികാരവും പേറി നീങ്ങുന്ന ജാഥ കാണാൻ ജനസാഗരം വഴിവീഥികൾക്കിരുവശവും നിരന്നു നിന്നു. ഫോണുകളിൽ ചിത്രം പകർത്തുന്നവർ ചുരുക്കം മാത്രം.
ദേശീയതയുടെ തലയുയർത്തലിനിടയിൽ ഹൃദയഭേദകമായ ഒരു രോദനം ഉയർന്നു കേട്ടു. തന്റെ ജീവൻ രക്ഷിക്കാനായി ഓടുന്ന ഒരു തെരുവുസ്ത്രീ. കീറിയ വസ്ത്രങ്ങൾ വാരിപ്പൊതിഞ്ഞ് പ്രാണരക്ഷാർത്ഥം ഓടുകയാണ് ആ സ്ത്രീ. ഒരു നിമിഷം ജനക്കൂട്ടത്തിനുണ്ടായ അമ്പരപ്പിന്റെ ഒടുവിൽ പെട്ടെന്ന് പലരുടെയും മൊബൈലുകൾക്ക് ജീവൻ വെച്ചു. ഓടിയണയുന്ന അവളെ സംരക്ഷിക്കാനോ അവളുടെ വേദന കാണാനോ ആരും തന്നെ തയ്യാറായില്ല.
തന്റെ കയ്യിലിരുന്ന ദേശീയ പതാക കൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ഭാരത മാതാവ് തന്നെ വേണ്ടിവന്നു . ആ പുതപ്പിനുള്ളിൽ അവൾക്ക് സാന്ത്വനത്തിന്റെ ചൂട് മുകരാനായി.
ഉറക്കത്തിൽ നിന്നും അവൾ ഞെട്ടി ഉണർന്നു. താൻ കണ്ട സ്വപ്നക്കാഴ്ചകൾക്ക് ഒരു കടലാസിൽ അവൾ ജീവൻ നൽകി. ഒരു നാടകമായി അതു പരിണമിച്ചു.
ആ നാടകത്തിനൊടുവിൽ രണ്ടു വരികൾ കുറിച്ചിട്ടു.
നിശ്ചലമാം പ്രതിമകളേ .. സ്വന്തം മാതൃത്വത്തെ പോലും മനസ്സിലാകാതെ ജീവിക്കുന്ന നിങ്ങൾ ഭാരതമാതാവിനു തന്നെ ഭാരമാണ്..
ആ കലാസൃഷ്ടി അവൾ തന്റെ അധ്യാപകരെയും സുഹൃത്തുക്കളെയും കാട്ടിക്കൊടുത്തു. തെറ്റുകൾ തിരുത്തി വേദിയിൽ അതിനു പൂർണ്ണജീവൻ നൽകി. സ്കൂൾ കലോത്സവത്തിൽ ജീവനുള്ള ആ സ്വപ്നം വിജയക്കൊടി പാറിച്ചു.
ദേശീയപതാക ഇപ്പോഴും തലപൊക്കി കാറ്റത്ത് ആടിയുലയുന്നുണ്ടായിരുന്നു .ഇനിയും ഇതുപോലുള്ള ജനത വരുമെന്ന് വിശ്വാസത്തോടെ .
ലക്ഷ്മി വിജയൻ
മൂന്നാം വർഷ ബി എ ഡിഗ്രി ഹിസ്റ്ററി